Like

...........

Friday 22 April 2011

മലര്‍പ്പൊടിക്കാരുടെ മനോനിലയുള്ള രാജ്യം .





രാഷ്ട്രീയ സാമൂഹിക നീതിന്യായങ്ങളിലെല്ലാം ആദര്‍ശാധിഷ്ടിതമായ വ്യവസ്ഥ പുലര്‍ത്തുന്ന ഒരു രാജ്യമെന്ന സങ്കല്പമാണ് തോമസ്മൂര്‍ തന്റെ കൃതിയായ ഉട്ടോപ്യയിലൂടെ മുന്നോട്ട് വെച്ചിട്ടുള്ളത് അങ്ങനെയാണ് ഉട്ടോപ്യന്‍ ആശയമെന്ന പ്രയോഗം നിലവില്‍ വന്നത് . നിഷ്ഫലമാകുന്ന ആഗ്രഹങ്ങള്‍ക്കു വേണ്ടി സ്വപ്നം കാണുന്ന മനോവികാരത്തെയാണ് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന നാടന്‍ പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നത് .ഉട്ടോപ്യ എന്നത് ഈ ലോകത്തു ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത സങ്കല്പരാജ്യമാണെങ്കില്‍ ‍മലര്‍പ്പൊടിക്കാരന്റെ രാജ്യം എന്ന സങ്കല്പത്തോട് ഏറ്റവും നീതി പുലര്‍ത്തുന്ന ഒരു ജനതയുള്ള ഒരു രാജ്യമുണ്ട് ഈ ലോകത്ത് അതാണ് ഇന്‍ഡ്യ, മലര്‍പ്പൊടിക്കാരുടെ മനോനിലയുള്ള ഒരു ജനതയാണ് നമ്മള്‍ .

സ്വിസ്സ് ബാങ്കുകളില്‍ നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച ‍ രാഷ്ട്രീയക്കാരുടെയും ഇന്‍ഡ്യയില്‍ നിന്ന് നികുതി വെട്ടിച്ച ബിസിനസ്സുകാരുടെയും 1400 ബില്യണ്‍ ഡോളര്‍ കള്ളപ്പണമുണ്ട് എന്ന് പത്രങ്ങളിലൂടെ വായിച്ചും കേട്ടും നമുക്കെല്ലാമറിയാം . ഇന്‍ഡ്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 6300000,00,00,000 രൂപ എന്ന് കുത്ത് മതിപ്പ് കണക്ക് കിട്ടും .നമ്മുടെ പൊതു കടത്തിന്റെ 13 മടങ്ങ് അധികം .ഇത് സ്വിസ്സ് ബാങ്കിലുള്ള ഏറ്റവും ചുരുങ്ങിയ കള്ളപ്പണത്തിന്റെ ഏകദേശരൂപം മാത്രമാണ് ഒരു പക്ഷെ ഇതിന്റെ പല മടങ്ങ് കൂടിയുണ്ടായേക്കാം .ഇന്‍ഡ്യാ മഹാരാജ്യത്തെ ഓരോ പൌരനും അവകാശപ്പെട്ട നികുതിപ്പണം വെട്ടിച്ച് സ്വിസ്സ് ബാങ്കില്‍ നിക്ഷേപമാക്കിയിട്ടുള്ള അനധികൃത സമ്പാദ്യം ഇന്‍ഡ്യയിലേക്ക് തിരികെ കൊണ്ട് വന്നാല്‍ നിലവിലുള്ള വിദേശ കടം മുഴുവന്‍ വീട്ടി ,അടുത്ത 30 വര്‍ഷത്തേക്ക് നമുക്ക് നികുതിരഹിത ബഡ്ജറ്റ് ഉണ്ടാക്കാം.എല്ലാ ഗ്രാമങ്ങളിലും നിരവധി വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിക്കാം .ഗ്രാമങ്ങളില്‍ സൌജന്യ വൈദ്യുതി നല്‍കാം .ഇന്‍ഡ്യയിലെ എല്ലാ ചെറുപട്ടണങ്ങളില്‍ നിന്നും ദെല്‍ഹിയിലേക്ക് റോഡ് നിര്‍മ്മിക്കാം അങ്ങനെയങ്ങനെ അന്തമില്ലാത്ത ആയിരം സ്വപ്നങ്ങള്‍ നമുക്കുണ്ട് .പക്ഷെ ഇത് ആരൊക്കെയാണെന്നോ ഏതൊക്കെയാണ് ഈ പൈസയുടെ ഉറവിടമെന്നോ ഇന്‍ഡ്യാ ഗവണ്മെന്റ് പുറത്ത് വിടില്ല , അത് നമ്മുടെ ബഹുമാനപ്പെട്ട ധനമന്ത്രി പ്രണബ് മുഖര്‍ജി തന്നെ പറഞ്ഞിട്ടുള്ളതാകുന്നു .

മുന്‍ നിയമ കാര്യ മന്ത്രി രാം ജത്ത് മലാനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ട് പോലും ഇതിനെ സംബന്ധിച്ച മുഴുവന്‍ രേഖകളും കൈമാറിയിട്ടില്ല .സീല്‍ ചെയ്ത കവറിനുള്ളില്‍ ഭദ്രമായി ഏതോ അഞ്ചാറ് പേരുടെ പേര് വിവരങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന് കേള്‍ക്കുന്നു .ഇത് പുറത്ത് വിടാന്‍ തടസ്സമായി പറയുന്ന കാര്യങ്ങള്‍ ഉഭയകക്ഷി ബന്ധം , നയതന്ത്ര ഉടമ്പടി എന്നൊക്കെയുള്ള ഗീര്‍വാണങ്ങളാണ് .പക്ഷെ സ്വിറ്റ്സര്‍ലാന്റ് പാര്‍ലിമെന്റില്‍ ഭേദഗതി ചെയ്ത ഉഭയകക്ഷി ഉടമ്പടി പ്രകാരം സ്വിസ്സ് ബാങ്കുകളില്‍ നിന്നുള്ള ഇന്‍ഡ്യന്‍ കള്ളപ്പണത്തിന്റെ മുഴുവന്‍ രഹസ്യരേഖകളും ഇന്‍ഡ്യന്‍ ഗവണ്മെന്റിന് ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട് .

ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ അതികഠിനമായ അഞ്ചിന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട് .നെഹൃവിന്റെ പഞ്ചശീല തത്വങ്ങള്‍ക്ക് ശേഷം അതീവ പ്രാധാന്യമുള്ള ഒരു അഞ്ചിന പരിപാടിയാണിത് .
കള്ളപ്പണത്തിനെതിരെയുള്ള ആഗോള കുരിശ് യുദ്ധത്തില്‍ ഭാഗഭാക്കാവുക ,കള്ളപ്പണം തടയാന്‍ ആവശ്യമായ നിയമഭേദ ഗതികള്‍ വരുത്തുക , അനധികൃത സമ്പാദ്യത്തെ നിയന്ത്രിക്കാന്‍ സ്ഥാപനങ്ങളെ നിയോഗിക്കുക ,കള്ളപ്പണത്തെ തടയാന്‍ ഫലപ്രദമായ മനുഷ്യശേഷി വിനിയോഗിക്കുക ,നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക .എന്നിങ്ങനെ കള്ളപ്പണം എന്ന വാക്കു തന്നെ നിഘണ്ടുവില്‍ നിന്നു ഒഴിവാക്കാന്‍ പര്യാപ്തമായ അതി കഠിന പദ്ധതികളാണിത് സംശയമില്ല തന്നെ .പക്ഷെ നികുതി വെട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് കോടി കള്ളപ്പണം കൈവശം വെച്ചിരിക്കുന്ന ആളുകളെ ഒരിക്കലും വെളിപ്പെടുത്താന്‍ പറ്റില്ല .നമ്മുടെ ജനാധിപത്യത്തിന് എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും നമ്മള്‍ ഇന്‍ഡ്യക്കാര്‍ ഫലിതപ്രിയരായ നേതാക്കന്മാരെക്കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ് .

“ഞാന്‍ മനുഷ്യന്റെ മുതുകത്തിരിക്കുന്നു. അവന്റെ കഴുത്ത് ഞെക്കിക്കൊണ്ട് എന്നെ ചുമക്കാന്‍ അവനെ ശാസിക്കുമ്പോഴും ഞാന്‍ എന്നോടും മറ്റുള്ളവരോടും ആണയിടുന്നു .അവനെ പറ്റി എനിക്ക് ദുഖമുണ്ട് .അവന്റെ ഭാരം കുറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .അതിന് വേണ്ടി പുറത്ത് നിന്ന് ഇറങ്ങുക എന്നതൊഴിച്ചുള്ള മറ്റെല്ലാ മാര്‍ഗ്ഗങ്ങളും ഞാന്‍ നോക്കുന്നുണ്ട് .”പ്രണബ് മുഖര്‍ജിയുടെ അഞ്ചിന പ്രസ്താവന കേട്ടപ്പോള്‍ ടോള്‍സ്റ്റോയിയുടെ ഈ വാക്കുകകളാണ് ഓര്‍മ്മ വന്നത്. സുപ്രീം കോടതി വിധിയോ ലോക് പാല്‍ ബില്ലോ വന്നാല്‍ തന്നെയും കോടിക്കണക്കിന് രൂപയുടെ ഈ കള്ളപ്പണം അജ്ഞാതമായി തന്നെ തുടരുമെന്ന് വിശ്വസിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ട് .

സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും ജനപ്രീതിയുള്ള മാഗസിന്‍ ആണ് ,Schweizer Illustrierte നവംബര്‍ 1991 നവംബര്‍ 11 ആം തിയതിയില്‍ സ്വിസ്സ് ബാങ്കില്‍ അനധികൃത സമ്പാദ്യമുള്ള മൂന്നാം ലോക രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും 14 നേതാക്കന്മാരുടെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു അതില്‍ 2.5 ബില്ല്യണ്‍ സമ്പാദ്യവുമായി ഒരു ഇന്‍ഡ്യന്‍ നേതാവിന്റെ പേരും ഉണ്ടായിരുന്നു , രാജീവ് ഗാന്ധി ആയിരുന്നു അത് .

സ്വിറ്റ്സര്‍ ലാന്റില്‍ മാത്രം പ്രചാരത്തിലുള്ള ഒരു മാഗസിനു ഭൂരിഭാഗം സ്വിറ്റ്സര്‍ലാന്റുകാര്‍ക്കും അറിയാത്ത ഒരു ഇന്‍ഡ്യന്‍ നേതാവിനെ അപകീര്‍ത്തിപ്പെടുത്തി ആ വിവാദത്തില്‍ പ്രചാരം കൂട്ടണമെന്നോ ജര്‍മ്മന്‍ ഭാഷയില്‍ മാത്രം അച്ചടിക്കുന്ന ആ മാഗസിന്‍ ഇന്‍ഡ്യയില്‍ ചിലവാക്കണമെന്നോ ഉള്ള ദുരുദ്ദേശം ഉണ്ടായിരുന്നിരിക്കില്ല എന്ന് മാത്രമല്ല രാജീവ് ഗാന്ധി വളരെ കൊല്ലപ്പെട്ടിരിക്കുന്ന ദുഖകരമായ സാഹചര്യത്തില്‍ ഒരു വ്യാജ വാര്‍ത്ത ചമച്ച് പുലിവാല്‍ പിടിക്കാനും മാന്യതയുള്ള ഒരു മാധ്യമവും ആഗ്രഹിക്കുകയില്ല .യഥാര്‍ത്ഥത്തില്‍ ഒരു ബാങ്കില്‍ നിന്ന് വെളിപ്പെട്ട വസ്തുതകള്‍ അവര്‍ പ്രസിദ്ധീകരിക്കുക മാത്രമാണുണ്ടായത് .സ്വേച്ഛാധിപതികളായ ഇന്റോനേഷ്യന്‍ പ്രസിഡണ്ട് സുകാര്‍ണോയും സദ്ദാം ഹുസ്സൈനും അടക്കം വികസ്വര രാജ്യങ്ങളിലെ പത്തിലേറെ നേതാക്കന്മാരുടെ പട്ടികയില്‍ ഒരാളായി മാത്രമാണ് രാജീവ് ഗാന്ധിയുടെ സമ്പാദ്യത്തിന്റെ വാര്‍ത്തയും വന്നത് അതായത് രാജീവ് ഗാന്ധിയെ ഉന്നം വെച്ച് പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയൊന്നുമല്ല ഇത് .രാജീവ് ഗാന്ധി 1991 മെയ് മാസത്തില്‍ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ വിധവയിലേക്കും ഇളയ മകനിലേക്കും ഈ സമ്പത്ത് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതായും മാഗസിനില്‍ പറയുന്നു . സോണിയാ ഗാന്ധിയോ ഉപജാപങ്ങളോ ഇത് വരെ ഈ വാര്‍ത്ത നിഷേധിക്കുകയോ അതിനെതിരെ എന്തെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല .ഓഹരിക്കമ്പോളത്തിന്റെ നിക്ഷേപ സാധ്യതകളുടെ അടിസ്ഥാനത്തിലോ സ്വിസ്സ് ബാങ്കിലെ പലിശ നിരക്കിലോ കണക്ക് കൂട്ടിയാല്‍ 50000 കോടിക്കും 80000 കോടിക്കും മധ്യേയാണ് ഈ സമ്പത്തിന്റെ വര്‍ത്തമാനകാലമൂല്യം .

രാജീവ് ഗാന്ധിക്ക് എവിടെ നിന്നാണീ പണം ലഭിച്ചിട്ടുണ്ടാകുക എന്നതിലേക്കുള്ള അന്വെഷണമാണ് കൂടുതല്‍ അല്‍ഭുതപ്പെടുത്തുന്നത് . കാരണം ഈ 2.5 ബില്ല്യണ സ്വിസ്സ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് രാജീവ് ഗാന്ധി പ്രധാന മന്ത്രിയാകുന്നതിനും മുമ്പാണ് .അതായത് ബൊഫോഴ്സ് ഇടപാടിന്റെ ബാക്കി പത്രമല്ല ഇതെന്ന് .

“The State Within a State: The KGB in the Soviet Union”,റഷ്യന്‍ ചാര സംഘടനയായ കെ ജി ബി ക്ക്(Komitet gosudarstvennoy bezopasnosti or Committee for State Security). റഷ്യന്‍ ഗവണ്മെന്റിന്റെ മേലും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിലും ഉള്ള സ്വാധീനവും അതിന്റെ പ്രവര്‍ത്തന രീതികളെയും പരാമര്‍ശിച്ചുള്ള ഒരു കൃതിയാണ് .
റഷ്യന്‍ ഗവണ്മെന്റില്‍ വളരെയധികം സ്വാധീനമുള്ള , ഉന്നതാധികാര സമിതികളില്‍ അംഗമായിരുന്ന Dr. Yevgenia Albats, Ph.D[Harvard] എന്ന പത്രപ്രവര്‍ത്തകയാണ് ഈ കൃതിയുടെ കര്‍ത്താവ് . കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഗോര്‍ബച്ചേവിനെതിരെ നടന്ന ഒരു ആഭ്യന്തരനീക്കത്തില്‍ കെ ജി ബി ക്കുള്ള പങ്കിനെക്കുറിച്ച് റഷ്യന്‍ ഗവണ്മെന്റ് 1992 ല്‍ നിയോഗിച്ച ഒരു അന്വേഷണക്കമ്മീഷനില്‍ അംഗമായിരുന്നു യെവ്ജീനിയ .കെ ജി ബി യുടെ ഉന്നതോദ്യോഗസ്ഥരുമായി സംസാരിച്ചു തെളിവെടുക്കാനും കെ ജി ബി യുടെ അതീവ രഹസ്യ രേഖകള്‍ പരിശോധിക്കാനും ഉള്ള അധികാരം ഈ കമ്മീഷനുണ്ടായിരുന്നു .ഇതിനെ ആസ്പദമാക്കിയാണ് അവര്‍ ഈ കൃതി രചിച്ചിട്ടുള്ളത് . ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയുടെ , ലണ്ടനില്‍ പഠിച്ച് കൊണ്ടിരുന്ന മകനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് .അമേരിക്കയുമായുള്ള കിടമത്സരത്തില്‍ ഇന്‍ഡ്യന്‍ ഗവണ്മെന്റ് സോവിയറ്റ് യൂണിയന് നല്‍കേണ്ട നല്‍കേണ്ട പിന്തുണ വളരെ അത്യന്താപേക്ഷികമാണ് അതിന് വേണ്ടി അടുത്ത പ്രധാനമന്ത്രിയാവാന്‍ [ഇന്‍ഡ്യയില്‍ പിന്തുടര്‍ച്ചാ രാജവാഴ്ചയാണല്ലോ ] ലണ്ടനില്‍ പഠിച്ച് കൊണ്ടിരിക്കുന്ന രാജീവ് ഗാന്ധിയെ കരുവാക്കാനായാണ് കെ ജി ബി ഈ പൈസ ചിലവഴിച്ചതത്രെ അതിനെ സംബന്ധിച്ച് അവരെഴുതിയ ഈ കൃതിയില്‍ കെ ജി ബി രാജീവ് ഗാന്ധിക്ക് സംഖ്യ കൊടുത്തതും അതിന് റഷ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളുടെ ക്രമ നമ്പര്‍ സഹിതമാണ് .ഇത് ഇത് വരെ റഷ്യന്‍ സര്‍ക്കാര്‍ ഈ വിവരങ്ങള്‍ നിഷേധിക്കുകയോ പുസ്തകത്തിനെതിരെ രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട ആരും പരാതിപ്പെടുകയോ ചെയ്തിട്ടില്ല .

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റ്യില്‍ രാജീവ് ഗാന്ധി പഠിച്ച് കൊണ്ടിരിക്കുന്ന കാലത്ത് അന്റോണിയോ മേയ്നോ എന്ന യുവതിയെയാണ് കെ ജി ബി ഇതിനെ ഇതിനായി നിയോഗിച്ചത് .രാജീവ് ഗാന്ധിയുടെ സഹപാഠിയോ ആ കോളേജിലെ വിദ്യാര്‍ത്ഥിയോ അല്ലാത്ത , കേംബ്രിഡ്ജ് സിറ്റിയില്‍ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരിയായിരുന്ന ഈ അന്റോണിയോ മെയ്നോ ആണ് നമ്മുടെ സോണിയാ ഗാന്ധി !!!

സ്വന്തം ഇച്ഛാ ശക്തി കൊണ്ട് രാഷ്ട്രീയത്തില്‍ നേതൃപാടവം കാട്ടിയ ഒരു വിധവയായ സ്ത്രീയെക്കുറിച്ച് വൃത്തികെട്ട ആരോപണങ്ങളാണിതെല്ലാമെന്ന് വേണമെങ്കില്‍ വാദിക്കാം പക്ഷെ ഇന്‍ഡ്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ ജനതാപാര്‍ട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ഈ വിവരങ്ങളെല്ലാം കൊടുത്തിട്ടും ഒരു മാനനഷ്ടക്കേസോ അതല്ലെങ്കില്‍ ഒരു പ്രതിഷേധ പ്രസ്താവനയോ എങ്കിലും നടത്താത്തത് വളരെ കഷ്ടമാണ് എന്നെ പറയാനുള്ളൂ .പക്ഷെ സുബ്രമുണ്യന്‍ സ്വാമി കെ ജി ബിയുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഡല്‍ഹി ഹൈക്കോര്‍ട്ടില്‍ ഒരു പരാതി കൊടുത്തിരുന്നു അന്നത്തെ വാജ്പേയി മന്ത്രി സഭ ഈ അന്വേഷണത്തില്‍ നിന്ന് പിന്തിരിയുകയാണുണ്ടായത് .പക്ഷെ പിന്നീട് സി ബി ഐ യുടെ ചുമതലയുണ്ടായിരുന്ന വസുന്ധര രാ‍ജ സിന്ധ്യ ഈ കേസ് സി ബി ഐ ക്ക് കൈമാറിയെങ്കിലും വാജ്പേയി ഇടപ്പെട്ട് രണ്ട് വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ ഒരു എഫ് ഐ ആര്‍ പോലും ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നില്ല .

ബൊഫോഴ്സ് കേസ് കോണ്‍ഗ്രസ്സുകാര്‍ ഭരിക്കുമ്പോള്‍ തെളിവില്ല എന്ന രസകരമാ‍യ കാരണം പറഞ്ഞു പിന്‍ വലിച്ചതിലൊരു ന്യായമുണ്ടെന്നു നമുക്ക് തമാശക്കെങ്കിലും പറയാം പക്ഷെ രാഷ്ട്രീയ എതിരാളികളാ‍യ സോണീയാ ഗാന്ധിക്കെതിരെയുള്ള കേസില്‍ അടല്‍ ബിഹാരി വാജ്പേയി എന്ന സത്യസന്ധനെന്തു താല്പര്യമെന്നത് ഒരല്‍ഭുതമാണ് . ഇക്കഴിഞ്ഞ തിരഞ്ഞെട്ടുപ്പില്‍ ഒരൂ കോണ്‍ഗ്രസ് നേതാവ് - ആന്റണിയാണോ ഉമ്മനാണോ എന്നു ഓര്‍മ്മയില്ല - ‍പ്രചരണത്തിനിടെ പറഞ്ഞു അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണ കാലത്ത് മരുമകന്‍ രഞ്ചന്‍ ഭട്ടാചാര്യ ചെയ്ത അഴിമതിക്ക് കയ്യും കണക്കുമില്ലായിരുന്നത്രെ , എന്നിട്ടും അതൊന്നും ഉന്നയിക്കാത്തത് കോണ്‍ഗ്രസ്സുകാരുടെ മാന്യത മൂലമായിരുന്നുവെന്ന് .ജനങ്ങളോട് എത്ര ഉളുപ്പില്ലാതെയാണ് ഇവര്‍ ഇങ്ങനെ പറയുന്നത് ? സത്യത്തില്‍ ഉളുപ്പില്ലാത്തത് നമുക്കല്ലെ അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നാമവരെ അനുവദിക്കുമായിരുന്നോ ?

രാഷ്ട്രീയം ഒരു പരസ്പര സഹായ സഹകരണ സംഘമാണ് . കടുത്ത ശത്രുതയുള്ള ആരൊപണത്തില്‍ പോലും നില നില്‍പ്പ് അപകടത്തിലാക്കാന്‍ പര്യാപ്തമായ ഒന്നും സംഭവിക്കാതെ ആ ധാരണ മാന്യമായി തന്നെ പരിപാലിക്കപ്പെടുന്നത് മാത്രമാണ് രാഷ്ട്രീയം. കോണ്‍ഗ്രസ്സുകാരനായ കെ ജി ബാലകൃഷ്ണനെന്ന ചീഫ് ജസ്റ്റിസിനും യൂത്ത് കോണ്‍ഗ്രസ്സുകാരനായ മരുമകന്‍ ശ്രീനിജനെതിരെയും വസ്തുതാ പരമായ അനവധി ആരോപണങ്ങള്‍ വന്നിട്ടും ജഡ്ജിമാരെന്ന് കേട്ടാല്‍‍ ഉറഞ്ഞ് തുള്ളുന്ന പിണറായി -ജയരാജന്‍ ത്രിമൂര്‍ത്തികളും ദേശാഭിമാനി പ്രഭൃതികളും യൂത്ത് കോണ്‍ഗ്രസ്സുകാരുടെ അഴിമതിക്കെതിരെ ധാര്‍മ്മികരോഷം കൊണ്ട് രക്തം തിളപ്പിക്കുന്ന ഡിഫിക്കുട്ടന്മാരും തെളിവ് പോരെന്ന് പറഞ്ഞ് നിശബ്ദമായി ഇരുന്നതും ഇതേ ധാരണകള്‍ കാരണമാണ് . ദോഷം പറയരുതല്ലോ ശ്രീനിജന്‍ കേസ് വന്ന ആദ്യ ദിവസങ്ങളില്‍ ഡിഫി നേതാക്കളുടെ ആത്മവീര്യം ഒന്നുണര്‍ന്നതാണ് പിന്നെ അതങ്ങ് തണുത്ത് പോയി .പിണറായി സഖാവിന്റെ ലാവ്ലിന്‍ കേസില്‍ കെ ജി ബാലകൃഷ്ണന് ഇടപ്പെട്ടിട്ടുണ്ട് എന്ന് ഒരു ആരോപണം നിലവിലുള്ളത് കൊണ്ടൊന്നുമാവില്ല അതെന്ന് നമുക്ക് സമാധാനിക്കാം .

ഉത്തരേന്ത്യന്‍ കുഗ്രാമങ്ങളില്‍ മുറുക്കിത്തുപ്പി ,പുലഭ്യം പറഞ്ഞ് വരുന്ന നിരക്ഷരരായ പ്രാദേശിക ഗുണ്ടാ രാഷ്ട്രീയക്കാര്‍ക്ക് പോലും ഇത്തരം പരസ്പര സഹകരണ സംഘത്തെക്കാള്‍ രാഷ്ട്രീയ സത്യ സന്ധതയുണ്ടാവും.നമുക്ക് ഇത്തരത്തില്‍ മാന്യന്മാ‍രായ രാഷ്ട്രീയക്കാര്‍ ഒരധികപ്പറ്റാണ് .നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ് , നോക്കൂ ഇന്നലെ കാബിനറ്റ് മന്ത്രിയായ രാജ ജയിലിലെ വെറും തറയില്‍ കിടന്നുറങ്ങുന്നു ,ഇന്നലെ വരെ രാജകീയ അത്താഴം കഴിച്ചിരുന്നവന്‍ ജയിലിലെ ഭക്ഷണം കഴിക്കുന്നു , നമ്മുടെ ജനാധിപത്യം എത്ര ശ്രേഷ്ടമാണ് അല്ലെ ആനന്ദ ലബ്ദിക്കിനി എന്ത് വേണം ? രാജ വെറുമൊരു ഇടനിലക്കാരന്‍ മാത്രമാണെന്ന് ആരും ഓര്‍ക്കുന്നില്ല എന്നതാണ് ദുരന്തം .

പ്രാദേശിക രാഷ്ട്രീയത്തില്‍ പോലും വലിയ കളി കളിക്കാത്ത രാജയെപ്പോലെ ഒരു ശരാശരിയില്‍ താഴ്ന്ന രാഷ്ട്രീയക്കാരന്‍ 176000 കോടി രൂപയുടെ ഇടപാട് ഡി എം കെ മുന്നണി അറിയാതെയും പ്രധാന മന്ത്രിയുടെ ഓഫീസ് അറിയാതെയും ചെയ്തു എന്ന് വിശ്വസിക്കണമെങ്കില്‍ നമ്മുടെ തലയില്‍ സാമാന്യം നല്ല അളവില്‍ കളിമണ്ണുണ്ടായിരിക്കണം .2009 മുതല്‍ കൃത്യമായ തെളിവുകള്‍ സഹിതം സീതാറാം യെച്ചുരി പാര്‍ല്യമെന്റില്‍ തെളിവുകളോടും സ്ഥിതിവിവരക്കണക്കുകളോടും കൂടി ഈ വസ്തുതകള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിട്ട് 2 ജി സ്പെക്ട്രം കേസില്‍ അഴിമതിയില്ലെന്ന് മന്മോഹന്‍ സിങ്ങിന് തോന്നിയിട്ടുണ്ടെങ്കില്‍‍ മന്മോഹന്‍ സിങ്ങ് പഠിച്ച കേംബ്രിഡ്ജിനെക്കാള്‍ നല്ലതാണ് എന്റെ അഞ്ചാം ക്ലാസ്സ് എന്ന് ഒരു കോണ്‍ഗ്രസ്സുകാരനും പറഞ്ഞില്ല എന്ന് മാത്രമല്ല അങ്ങനെയൊരു സംഭവമെ ഇല്ല എല്ലാം പ്രതിപക്ഷത്തിന്റെ ആരോപണമാണ് എന്നുറച്ച് വിശ്വസിച്ച് ആശ്വസിക്കാന്‍ ഓരോരുത്തരും ശ്രമിച്ചു .കോമണ്‍ വെല്‍ത്ത് അഴിമതിയിലെ സുരേഷ് കല്‍മാഡി , ആദര്‍ശ് ഫ്ലാറ്റ് വിവാദം , ഐ പി എല്‍ ക്രിക്കറ്റിലേക്കൊഴുകുന്ന പണക്കൊഴുപ്പ് ,പതിനായിരങ്ങളുടെ ജീവന് വില പറയുന്ന എന്റോസള്‍ഫാന്‍ കമ്പനികളുടെ ബിനാമിയായ ശരത് പവാര്‍ .നമ്മളെവിടെയാണ് നില്‍ക്കുന്നത് ? നമുക്ക് ഇത്തരത്തില്‍ വലിയ കാര്യങ്ങളോര്‍ത്ത് തല പുണ്ണാക്കേണ്ട കാര്യമില്ല നാളത്തെ കളിയില്‍ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ് ജയിക്കുമോ എന്നുള്ള പന്തയത്തില്‍ പങ്കെടുക്കാം , കത്രീന കൈഫിന്റെയും കരീനാ കപൂറിന്റെയും മാറിന്റെ അഴകളവുകള്‍ താരതമ്യം ചെയ്യാം -അങ്ങനെ മനസ്സിന് സുഖം തരുന്ന ഒരുപാട് കാര്യങ്ങളില്‍ വ്യാപരിക്കാം.

അഴിമതിക്കെതിരെയുള്ള തന്റെ ലോക്പാല്‍ സമരം അട്ടിമറിക്കാന്‍ ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നുവെന്ന് സോണിയാ ഗാന്ധിക്കു പരാതി കത്തെഴുതിയ അണ്ണാ ഹസാരെയുടെ നിഷ്കളങ്കതയോര്‍ത്തു സഹതാപം തോന്നിപ്പോകുന്നു . പാവം ഹസാരെ , ആടറിയുമോ അങ്ങാടി വാണിഭം .നമുക്ക് കഴിയുന്ന ഒരു കാര്യമുണ്ട് - ഈജിപ്റ്റിലെ , ലിബിയയിലെ , ഹായ്ത്തിയിലെ, ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്വേച്ഛാധിപതികളെ ഓര്‍ത്ത് രോഷം കൊള്ളാം അവിടത്തെ ദരിദ്രരായ ജനതയെ ഓര്‍ത്ത് സഹതപിക്കാം എന്നിട്ട് നമുക്ക് സ്വപ്നം കാണാം സ്വിസ്സ് ബാങ്കിലെ കള്ളപ്പണക്കാരെ മുഴുവന്‍ കൊണ്ട് വന്ന് നിയമത്തിന് മുന്നില്‍ നിര്‍ത്തി ആ പണം കൊണ്ട് ഐശ്വര്യവും സമാധാനവും സമ്പത്തും നിറഞ്ഞ ഒരു ആദര്‍ശ രാജ്യമായി ഇന്‍ഡ്യ മാറുന്നതും കാത്ത് കാരണം നമ്മള്‍ മലര്‍പ്പൊടിക്കാരായ ജനതയാണല്ലോ .


അനുബന്ധം :

ഈ ബ്ലോഗില്‍ എഴുതിയിരിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെയും ഡോക്ടര്‍ സുബ്രമുണ്യന്‍ സ്വാമി ഇതേ വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു 2001 ല്‍ ഡല്‍ഹി ഹൈക്കോര്‍ട്ടില്‍ കൊടുത്ത പരാതിയെയും അടിസ്ഥാനമാക്കിയാണ് . വിവരങ്ങള്‍ പലതും കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുന്നത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട Facts and evidence മറ്റൊരു ബ്ലോഗില്‍ റെഫറന്‍സാക്കിയിട്ടുണ്ട് .


Picture courtesy - getskill.org